സായാഹ്നം

ഇയ്യിടെയായി പകല്‍ കൊഴിഞ്ഞു വീഴുമ്പോള്‍ അയാള്‍ക്ക്‌ നിരാശയും ഭയവും കൂടി കലര്‍ന്ന ഒരു വികാരമാണ്. ഏകാന്തത വല്ലാതെ പേടിപ്പെടുത്തുന്നു. മരണത്തെ കുറിച്ചുള്ള ചിന്തയുമായി ഇരുട്ടിലേക്ക് തുറിച്ചു നോക്കി കിടക്കുമ്പോള്‍ ഇന്നലെകളുടെ പുക മഞ്ഞു മാറ്റി
ആയിശു എത്തും.

കിടന്നലുടന്‍ തൊട്ടടുത്ത കട്ടിലില്‍ ആയിശു ഉണ്ടെന്ന തോന്നലാണ്.മുറുക്കി ചോപ്പിച്ച ചുണ്ടും ചിറ്റും ഏലസ്സും അണിഞ്ഞു ചെറു പുഞ്ചിരിയുമായി അവളിരിക്കും. ചില രാത്രികളില്‍ പുലരും വരെ അവളുണ്ടാവും കൂട്ടിനു.കഞ്ഞുന്ന്യാതിഎന്‍ണ്ണ യുടെയും വിയര്‍പ്പിന്റെയും സമ്രിശ്രമായ സുഖമുള്ള അവളുടെ
മണം മുറിയിലാകെ പടരും. നേരം വെളുത്താലും ആ ഗന്ധം മുറിയില്‍ തങ്ങി നില്‍പ്പുണ്ടാവും.
അത് ആരോടും പറയില്ല. പ്രായം കൂടുമ്പോള്‍ പിച്ചും പേയും പറയുകയാണ് എന്ന് പറഞ്ഞുള്ള പരിഹാസം
കേള്‍ക്കണ്ടല്ലോ.

ഇന്നലെയുടെ ചെല്ലം തുറന്നാല്‍ ......

വളരെ ചെറുപ്പത്തില്‍ കൈ പിടിച്ചതാണ് അവളെ. മരണം വരെ ഒറ്റ ദിവസം പോലും പിരിഞ്ഞു നിന്നിട്ടില്ല.

ചെറിയ വരുമാനം കൊണ്ട് വലിയ കുടുംബത്തിന്നു ഊടും പാവും നെയ്യുമ്പോള്‍ കഷ്ടപ്പാടിന്റെ കൈപ്പുനീര്‍ തേനാക്കി മാറ്റാന്‍ അവള്‍ക്ക് സാധിച്ചിരുന്നു.

പാടത്ത് പണി എടുക്കുമ്പോള്‍ പത്ത് മണിക്കുള്ള ചൂടുള്ള കട്ടന്‍ ചായയും ആവി പറക്കുന്ന കപ്പ പുഴുക്കും എരിവുള്ള മത്തിക്കറിയും കൂട്ടി വിളമ്പി തരുമ്പോള്‍ സ്ത്രീ സഹജമായ

നാണം കാണാന്‍ നല്ല ചന്തമായിരുന്നു. ഭക്ഷണം കഴിഞ്ഞു അവളുടെ പുള്ളിത്തട്ട ത്തിന്റെ തലപ്പ്‌ കൊണ്ട് മുഖം തുടച്ച്ചാലെ ആഹാരത്തിന്റെ സംതൃപ്തി കിട്ടിയിരുന്നുള്ളു.

മക്കളും മരുമക്കളും ഉണ്ടെങ്കിലും തന്റെ വസ്ത്രങ്ങള്‍ അവള്‍ തന്നെ ആയിരുന്നു അലക്കി തേച്ചു തന്നിരുന്നത്. അതില്‍ അവള്‍ സന്തോഷം കണ്ടെത്തിയിരുന്നു...


ചെറിയ പിണക്കമുണ്ടാവുമ്പോള്‍ രണ്ടാളുംകൂടിയുള്ള ചില്ലിട്ട ഫോട്ടോ ചുമരില്‍ നിന്നെടുത്തു അലമാരയില്‍ കൊണ്ട് വയ്ക്കും. ദേഷ്യം ഇറങ്ങികഴിയുമ്പോള്‍ ഒരു ചെറിയ പുഞ്ചിരിയുമായ് മെല്ലെ കൊണ്ട് വന്നു ആണിയില്‍ തന്നെ തൂക്കും..

വാര്‍ധക്യം പെട്ടന്നവളെ ബന്ധസ്തയാക്കി ..

നമസ്കാരം കഴിഞ്ഞു സീരിയല്‍ കാണാനിരിക്കുമ്പോള്‍ അവള്‍ ഓര്‍മപ്പെടുത്തും.

" മരിച്ചു പോണം ഇന്ന വിജാരം ഇല്ലേ നിങ്ങള്ക് ? ഇപ്പൊ ചൊറിയണ ചെമ്പായാലും ഞാനുണ്ട്. ഇന്റെ കാലശേഷം ആരും ഉണ്ടാവില്ല പറഞ്ഞു തരാന്‍."

ശരിയാണ്. അവള്‍ പോയപ്പോഴാണ് മനസ്സിലായത്‌...കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ലെന്ന്.

അവള്‍ ഏത് തിരക്കിലാനേലും " ദൈക' എന്ന് വിളിച്ചാല്‍ ഓടി എത്തിയിരുന്നു... മറ്റൊരു ലോകത്തേക്ക് പോകുന്ന തിരക്കിലും താന്‍ വിളിച്ചപ്പോള്‍ വേദനയുടെ ഞരക്കത്തില്‍ ഒടുവിലത്തെ വിളി കേട്ടത് ഓര്‍കുമ്പോള്‍ വല്ലാത്തൊരു നീറ്റല്‍

ആരാണാദ്യം പോവുക എന്ന് എത്രയോ തവണ തര്‍ക്കിച്ചു ചിരിച്ചതാണ് ...പക്ഷെ അവള്‍ മരണത്തില്‍ തോല്‍പ്പിച്ചു കളഞ്ഞു.

മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കി. മരുപ്പച്ച തേടി അവര്‍ കടല്‍ കടന്നപ്പോള്‍ മാതാപിതാക്കളോടുള്ള സ്നേഹത്തിനു പോലും പിശുക്ക് കാണിക്കാന്‍ തുടങ്ങി. മക്കളുണ്ടാവാന്‍ ഭാഗ്യം വേണം ...അതിലേറെ ഭാഗ്യം വേണം അവരുടെ അടുത്ത് നിന്നും കിട്ടുന്ന
സ്നേഹം അനുഭവിക്കാന്‍. ..

ഏറ്റവും കൂടുതല്‍ ലാളിച്ചത് ചെറിയ മകനെ ആയിരുന്നു. വല്ലപ്പോഴും വരുന്ന ഫോന്‍ വിളിയില്‍ അറിയേണ്ടത് പാടത്തിന്റെ കാര്യവും പറമ്പിലെ ആദായത്തിന്റെ കണക്കും മാത്രം..

കഴിഞ്ഞാഴ്ച അവന്‍ നാട്ടില്‍ എത്തിയപ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ഭാര്യക്കും കുഞ്ഞിനും വിസ കൊണ്ട് വന്നപ്പോള്‍ താന്‍ അവര്‍ക്ക് ചോദ്യ ചിന്ഹമായി..പെണ്മക്കള്‍ വിളിക്കും എന്ന് കരുതി. എടുക്കാത്ത നാണയം പോലെ അവര്‍ക്കും തന്നെ വേണ്ടി വന്നില്ല. അവസാനം
വൃധസദനമായി ഉത്തരം. ആയിശു ഇല്ലാത്തത് ഭാഗ്യം...

തലയിണയില്‍ മുഖമമര്‍ത്തി തേങ്ങി... കണ്ണീരിന്റെ ഉപ്പുരസം തലയിണ അറിഞ്ഞു ..എല്ലാ രാത്രി പോലെയും...

പുറത്തു മഴ തിമര്‍ത്തു പെയ്യുമ്പോള്‍ സ്നേഹത്തിന്നു കേഴുന്ന ഒരു വേഴാമ്പലിന്റെ രൂപമായിന്നു അയാള്‍ക്ക്‌.

No comments:

Post a Comment